മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കൻ ദില്ലിയിലെ വസന്ത് വിഹാറിലെ വീട്ടിൽ രാത്രിയാണ് കിറ്റി കുമാരമംഗലം (67) കൊല്ലപ്പെട്ടത്. സുപ്രീം കോടതി അഭിഭാഷക കൂടിയായിരുന്നു കിറ്റി. തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രാജു ലഖാൻ (24) എന്നയാളെ പിടികൂടിയിട്ടുണ്ട്. രണ്ടുപേർക്കായി അന്വേഷണം തുടരുകയാണ്.
കോൺഗ്രസ് നേതാവ് കൂടിയായ ഇവരുടെ മകൻ ബെംഗളൂരുവിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ടിട്ടുണ്ട്. കുമാരമംഗലം ആദ്യം കോൺഗ്രസിലായിരുന്നു. പിന്നീട് ബിജെപിയിലേക്ക് മാറി. ചൊവ്വാഴ്ച രാത്രി ഒന്പതോടെ വീട്ടിലെ അലക്കുകാരനും മറ്റു രണ്ടുപേരും മോഷണത്തിനായി അതിക്രമിച്ചു കയറുകയായിരുന്നു. പരിചയക്കാരനായതിനാൽ വാതിൽ തുറന്നുകൊടുത്ത കിറ്റിയെ ഇയാളും സംഘവും ആക്രമിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും കവർന്നിട്ടുണ്ട്.
1984 ലാണ് ഭർത്താവ് കുമാരമംഗലം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991-92 കാലഘട്ടത്തിൽ പി വി നരസിംഹ റാവു മന്ത്രിസഭയിൽ പാർലമെന്ററി കാര്യ, നിയമ, നീതി, കമ്പനി കാര്യ സഹ മന്ത്രിയായിരുന്നു. 1992- 93ൽ പാർലമെന്ററികാര്യ മന്ത്രിയും പിന്നീട് എ ബി വാജ്പേയ് മന്ത്രിസഭയിൽ 1998ൽ ഊർജമന്ത്രിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക