തിരുവനന്തപുരം: തൃശ്ശൂർ: ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്. മയൂഖ ജോണി തൻറെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിൽ ഭീഷണിയുമായാണ് ഇന്ന് രാവിലെ ഊമക്കത്ത് ലഭിച്ചത്. പീഡനക്കേസുമായി മുന്നോട്ട് പോയാൽ മയൂഖയെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്നാണ് കത്തിൽ പറയുന്നത്. കത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വളരെ മോശം പരാമർശങ്ങളുമുണ്ട്.
പ്രതിയുടെ അറസ്റ്റ് നടന്നിട്ടില്ലെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മയൂഖ ജോണിയും കുടുംബവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.
മയൂഖ ജോണി ഉന്നയിച്ച് ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരയും മയൂഖയുടെ സുഹൃത്തുമായ യുവതിയും സംശയം പ്രകടിപ്പിച്ചിരുന്നു.
വാർത്താ സമ്മേളനം നടത്തിയാണ് പീഡനത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന് മയൂഖ ജോണി വെളിപ്പെടുത്തിയത്. 2016 ജൂലൈ ഒമ്പതിനാണ് ചാലക്കുടി സ്വദേശിനിയായ പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽപക്കത്തെ വില്ലയിൽ താമസിക്കുന്നയാൾ വീട്ടിൽ കയറി മാനഭംഗപ്പെടുത്തുകയും നഗ്നവിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അയാൾ നഗ്നവിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടർന്നു. 2018ൽ പെൺകുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്നാണ് മയൂഖ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക