രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുളള വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാരമേഖലയെയും വ്യാപാരത്തെയുമെല്ലാം കൊവിഡ് പ്രതികൂലമായി ബാധിച്ചു എന്നുളളത് സത്യമാണ്. എന്നാല്‍ ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക അല്ലെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പേ യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നാകരുത് ചിന്ത.
നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാംതരംഗം പ്രതിരോധിക്കുകയും വേണം. ഹില്‍ സ്റ്റേഷനുകളില്‍ കാണുന്ന ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. ജാഗ്രതയില്‍ അലംഭാവം കാണിക്കരുതെന്നും കൂട്ടിച്ചേർത്തു.
അസം, നാഗലാന്‍ഡ്, ത്രിപുര, സിക്കിം, മണിപുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക