താലിമാല ചാർത്താതെ, വിവാഹമോതിരം കൈമാറാതെ ഒരുതരി സ്വർണംപോലും വേണ്ടെന്നുവെച്ച് അഖിലേഷും അർച്ചനയും വിവാഹിതരായി. വടകരയിലാണ് സംഭവം. മടപ്പള്ളി പുളിയേരീന്റവിട സുരേഷ്ബാബുവിന്റെയും (കമല ഫ്ളവേഴ്സ്, വടകര) ജയശ്രീയുടെയും മകനാണ് അഖിലേഷ്. അർച്ചന കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകൾ. കല്യാണം ഉറപ്പിച്ചതിനുശേഷം അഖിലേഷും അർച്ചനയുമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഒരുതരി സ്വർണംപോലും വേണ്ടെന്നായിരുന്നു നിലപാട്. വിവാഹത്തിന് താലിമാല കെട്ടില്ല, മോതിരം കൈമാറില്ല. ഇരുവരുടെയും കുടുംബങ്ങൾ സാമ്പത്തികമായി മോശമല്ലാത്ത സ്ഥിതിയിലുള്ളവരാണ്. അതുകൊണ്ടുതന്നെ ചില്ലറ എതിർപ്പുകളൊക്കെ തുടക്കത്തിൽ ഉയർന്നു. പക്ഷേ, പിന്നീട് എല്ലാവരും തീരുമാനത്തെ പിന്തുണച്ചു. 15-ഓളം പേർ മാത്രമാണ് വധൂഗൃഹത്തിലെത്തിയത്. കല്യാണച്ചടങ്ങായി ആകെ നടന്നത് വരണമാല്യം ചാർത്തലും ബൊക്കെ കൈമാറലും മാത്രം. ബി.ടെക്. ബിരുദ ധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. അർച്ചന എം. ടെക്.കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക