കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തിൽ മരണം 11 ആയി. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. വ്യാഴാഴ്ച്ച കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പെൺകുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളിൽ ചിലർ കിണറ്റിലേക്ക് ഇറങ്ങി. ഈ സമയം കിണറിന് പുറത്ത് നിരവധിയാളുകൾ രക്ഷാപ്രവർത്തനത്തിനായി നിൽക്കുന്നുണ്ടായിരുന്നു.
ഇതിനിടയിൽ കിണറ്റിന്റെ ആൾമറ തകർന്ന് വീണതാണ് അപകടത്തിനിടയാക്കിയത്. മുപ്പതോളം പേരാണ് കിണറ്റിലേക്ക് വീണത്. 19 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഒരുക്കും. അതേസമയം, കിണറ്റിൽ ആദ്യം വീണ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി വരെ പെൺകുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാനായിരുന്നില്ല. കിണറ്റിലേക്ക് വീണ അരമതിലിന്റെ അവശിഷ്ടങ്ങൾക്കടിയിലാണ് പെൺകുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക