ഹൈദരാബാദ്: വയറിലെ ശസ്ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപ എലികള്‍ കരണ്ട് നശിപ്പിച്ചു. തെലങ്കാനയിലെ മഹാബൂബാദ് ജില്ലയിലെ ഇന്ദിരാനഗര്‍ സ്വദേശിയും പച്ചക്കറി കച്ചവടക്കാരനുമായ റെഡ്യ നായിക്കിന്റെ പണമാണ് എലികള്‍ നശിപ്പിച്ചത്.
കുറച്ചുനാള്‍ മുമ്പാണ് റെഡ്യ നായിക്കിന്റെ വയറ്റിനുള്ളില്‍ മുഴ വളരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് നാലുലക്ഷത്തോളം രൂപ ചെലവുവരുമെന്നും പറഞ്ഞു. ഇതിനനുസരിച്ച് സ്വരൂപിച്ച പണമാണ് എലികള്‍ നശിപ്പിച്ചത്.
ജോലിചെയ്തുണ്ടാക്കിയതും ബന്ധുക്കള്‍ നല്കിയതുമായ പണം അഞ്ഞുറു രൂപയുടെ നോട്ടുകളാക്കിയശേഷം ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞ് വീട്ടിനുള്ളിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം പണം എണ്ണിത്തിട്ടപ്പെടുത്താനായി അലമാര തുറന്ന് നോക്കിയ റെഡ്യ ഞെട്ടിപ്പോയി. തുണിസഞ്ചിയും അതിനുള്ളിലെ പണവും എലികള്‍ ഏറക്കുറെ പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നു. ഏതാനും നോട്ടുകളുടെ ചില ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്.
ഇതുമായി ബാങ്കുകളെ സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. നമ്ബരിന്റെ ഭാഗമില്ലാത്തതിനാല്‍ പകരം നോട്ടുകള്‍ നല്‍കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ബാങ്കുകളുടെ ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക