‘മകൻ കേന്ദ്ര മന്ത്രിയായതിനു ഞാൻ എന്തു വേണം? അവൻ ഈ സ്ഥാനത്ത് എത്താനായി ഞങ്ങൾ ഒന്നുംതന്നെ ചെയ്തിട്ടില്ല’. – ഭർത്താവു ലോകനാഥന് (68) ഒപ്പം നിന്നുകൊണ്ടു വരുദമ്മാൾ ചോദിച്ചു. ഈ മാസം 7നു നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ ബിജെപി നേതാവ് എൽ. മുരുകന്റെ അമ്മയാണു വരുദമ്മാൾ (59). മകന്റെ നേട്ടത്തിൽ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാൻ ഇരുവരും തയാറല്ല.
തമിഴ്നാട് ബിജെപി സംസ്ഥാനഅധ്യക്ഷനായിരിക്കെയാണു പ്രധാനമന്ത്രി, മുരുകനെ പുതിയ ഉത്തരവാദിത്തം ഏൽപ്പിക്കുന്നത്. എന്നാൽ കൃഷിയും കൂലിവേലയുമാണു തങ്ങളുടെ ‘ഉത്തരവാദിത്ത’മെന്നും ഇതേ ജോലിതന്നെ ചെയ്തു ജീവിക്കുമെന്നുമാണു മുരുകന്റെ മാതാപിതാക്കള് ഇപ്പോഴും പറയുന്നത്. പറയുക മാത്രമല്ല, ചെയ്തുകൊണ്ടിരിക്കുന്നതും!
ലളിതമായ ജീവിതത്തിന്റെ സന്ദേശമാണു ലോകനാഥൻ– വരുദമ്മാൾ ദമ്പതികൾ മുന്നോട്ടുവയ്ക്കുന്നത്. നാമക്കല്ലിലെ ആസ്ബെറ്റോസ് ഷീറ്റിറ്റ കൊച്ചുവീട്ടിലാണ് ഇവരുടെ താമസം. കൂലിവേല ചെയ്താണു കാലങ്ങളായുള്ള ഉപജീവനം. ചിലപ്പോഴാകട്ടെ ജോലി കിട്ടാറുമില്ല. ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മറ്റും മകനെക്കുറിച്ചുള്ള സന്തോഷ വാർത്തകൾ അറിഞ്ഞപ്പോഴൊക്കെ പാടത്തു പണിയിലായിരുന്നു ഇരുവരും. 2020 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു ശേഷം നാട്ടിലെത്തിയ എൽ. മുരുകനെ പതിവുപോലെതന്നെയാണു അച്ഛനമ്മമാർ വരവേറ്റത്.
ദമ്പതികളുടെ ഇളയ മകന് 5 വർഷങ്ങൾക്കു മുൻപു മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും പോറ്റുന്നതും ഇവർ തന്നെ. ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം കടം വാങ്ങിയാണു ഇരുവരും മുരുകനെ പഠിപ്പിച്ചത്.
ചെന്നൈയിലേക്കു വന്നു തനിക്കൊപ്പം നിൽക്കാൻ പലപ്പൊഴും മുരുകൻ നിർബന്ധിക്കാറുണ്ടെങ്കിലും അപൂർവം അവസരങ്ങളിൽ മാത്രമാണു ക്ഷണം സ്വീകരിച്ചിട്ടുള്ളതെന്നും ദമ്പതികൾ പറയുന്നു. മകന്റെ തിരക്കിട്ട ജീവിതവുമായി യോജിച്ചു പോകാനാകില്ലെന്നും ഗ്രാമം തന്നെയാണു പ്രിയമെന്നും വരുദമ്മാൾ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക