രാജ്യത്ത് കോവിഡ് രോഗികൾ ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികളുടെ മരണം നടന്നുവെന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ല എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യം സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും എല്ലാ ദിവസവും കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ചൊവ്വാഴ്ച രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗത്തില്‍ കുതിച്ചുയര്‍ന്ന മരണത്തിനു പിന്നില്‍ ഓക്സിജന്‍ ക്ഷാമമാണെന്ന് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.
ഡല്‍ഹിയിലാണ് ഓക്സിജന്‍ ക്ഷാമം ഏറ്റവും രൂക്ഷമായത്. ഗോവയില്‍ മേയ് മാസത്തില്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 80 പേര് ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ 11 കോവിഡ് രോഗികളും ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴ് പേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പല സംസ്ഥാനങ്ങളും ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണത്തില്‍ ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞ മാസം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം അത് റദ്ദാക്കുകയായിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മാത്രം 21 രോഗികള്‍ മരണപ്പെട്ടിരുന്നു. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക