മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘മാലിക്’ എന്ന സിനിമയ്ക്കെതിരേ തിരുവനന്തപുരം ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്തായിരുന്നു പ്രതിഷേധം. 2009-ലെ വെടിവെപ്പ് ആസ്പദമാക്കി നിര്‍മിച്ച ചിത്രം വസ്തുതയെ വളച്ചൊടിച്ചെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പി.ഡി.പി. സംസ്ഥാന വൈസ് ചെയര്മാന് വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത മാലിക്കില്‍ റമദാ പള്ളിയുടെ പരിസരത്താണ് ചിത്രത്തിന്റെ കഥ പറയുന്നത്. ബീമാപള്ളി സംഭവുമായി സിനിമയ്ക്കുള്ള സാമ്യം ചിത്രം ഇറങ്ങിയത് മുതല്‍ വലിയ ചര്‍ച്ചയായിരുന്നു. അതേസമയം തന്റെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന് മഹേഷ് നാരായണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക