കോവിഡ് വെെറസിന്റെ വ്യാപനത്തെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്ന കണ്ടെത്തലുമായി യുഎസ് ഗവേഷകര്‍. വാക്സിനെടുത്തതിനുശേഷവും വെെറസ് വാഹകരാകാനുള്ള സാധ്യത വാക്സിന് എടുക്കാത്തവരുടെ അത്രയും തന്നെയാണെന്നാണ് സെന്‍ട്രല്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്റെ (സിഡിസി) പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.
ഉയർന്ന രോഗവ്യാപന നിരക്കുള്ള സ്ഥലങ്ങളിലുള്ള വാക്സിനേഷൻ ലഭിച്ച ആളുകൾ വീടിനുള്ളിൽ മാസ്ക് ധരിക്കണമെന്നും സിഡിസിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ശുപാര്‍ശ ചെയ്യുന്നു.
മസാച്യുസെറ്റ്സിലെ കേപ് കോഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പ്രൊവിൻസ്ടൗണിൽ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. ജൂലൈ മൂന്ന് മുതല്‍ 17 വരെയുള്ള കാലയളവിൽ ഇവിടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത മസാച്ചുസെറ്റ്സ് നിവാസികളിൽ 469 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. അവരില്‍ 74 ശതമാനം പേരും വാക്സിന്റെ രണ്ട് ഡോസും എടുത്തവരാണ്. ഡെല്‍റ്റ വകഭേദമാണ് 90 ശതമാനം പേരിലും കണ്ടെത്തിയത്.
പഠനം പുറത്ത് വന്നതിനു പുറമേ പുതിയ കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക