കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാമേഖലയിൽ പരിശ്രമിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിൻറെ സങ്കടം പങ്കുവച്ച് നടൻ മണിക്കുട്ടൻ.ബിഗ് ബോസ് സീസൺ 3 ടൈറ്റിൽ വിജയിയെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് എന്ത് തോന്നുന്നു എന്ന മോഹൻലാലിൻറെ ചോദ്യത്തോടായിരുന്നു മണിക്കുട്ടൻറെ പ്രതികരണം.
“കഴിഞ്ഞ 15 വർഷമായി ഒരു അംഗീകാരത്തിനുവേണ്ടി സിനിമയിൽ ഞാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല.
ഇന്ന് ഇവിടെ നിൽക്കുന്ന ഈ അവസരം ഒരു വലിയ അംഗീകാരം കിട്ടിയതുപോലെയാണ്. അതിന് ദൈവത്തിനോടാണ് നന്ദി പറയേണ്ടത്”, തുടർന്ന് ‘എല്ലാ പുഗഴും ഇരൈവൻ ഒരുവനുക്കേ..’ എന്ന തമിഴ് ഗാനവും മണിക്കുട്ടൻ സ്റ്റേജിൽ പാടി.
തൊട്ടുപിന്നാലെ മണിയെ വിജയിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഹൻലാലിൻറെ പ്രഖ്യാപനവുമെത്തി. ഏറെ വികാരാധീനനായായിരുന്നു മണിക്കുട്ടൻ ആ വാർത്തയെ സ്വീകരിച്ചത്.
വിജയിയായതിനു ശേഷം പറഞ്ഞ വാക്കുകളിലും വൈകാരികത മുറ്റിനിന്നു- “സാർ, നേരത്തെ ഡിംപൽ പറഞ്ഞിരുന്നു, ഒരു ആഗ്രഹത്തിനായി ഒരുവൻ പൂർണ്ണ മനസ്സോടെ ഇറങ്ങിക്കഴിഞ്ഞാൽ ആ ആഗ്രഹം സഫലമാക്കാൻവേണ്ടി ലോകം മുഴുവൻ അവനെ സഹായിക്കാൻ എത്തുമെന്ന്. എന്നെ സഹായിക്കാനായിട്ട് ലോകം മുഴുവനുമാണ് എത്തിയത്.
ഒരുപാടുപേരുടെ കാര്യം ഈ സമയത്ത് ഞാൻ പറയേണ്ടതുണ്ട്. ആദ്യം പറയേണ്ടത് എൻറെ കൂടെയുള്ള മത്സരാർഥികളോടാണ്. കാരണം ഇത് ഒരു ഒത്തൊരുമയുടെ വിജയമായിരുന്നു. ബിഗ് ബോസിലെ ടാസ്കുകളിലൊന്നും ഒറ്റയ്ക്ക് ജയിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എല്ലാ മത്സരങ്ങൾ വരുമ്പോഴും ഒന്നിച്ചുനിന്ന് മുന്നോട്ടുപോകാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ.
പിന്നെ നേരത്തെ കണ്ട രണ്ടുപേർ (അച്ഛനെയും അമ്മയെയും കുറിച്ച്). ഒരുപാടുപേരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മകനെ വിശ്വസിച്ചു. ആ വിശ്വാസത്തിന് എന്തെങ്കിലും എനിക്ക് കൊടുക്കാൻ സാധിച്ചു.
” ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ പോലും, നെറ്റ് റീചാർജ് ചെയ്ത് ഹോട്ട്സ്റ്റാർ ഡൗൺലോഡ് ചെയ്ത്, എനിക്കുവേണ്ടി വോട്ട് ചെയ്ത നിങ്ങളുടെ വിജയമാണ് ഇത്. അതിന് നിങ്ങളോടെല്ലാവരോടുമുള്ള പ്രത്യേക നന്ദി ഞാൻ അറിയിക്കുകയാണ്.”
“ബിഗ് ബോസിലൂടെ എന്നെ ഇഷ്ടപ്പെട്ട, എനിക്കുവേണ്ടി പ്രവർത്തിച്ച ഒരു പയ്യൻ മരിച്ചുപോയി. അവസാനമായി അവൻ എഴുതിയ വാക്കുകൾ മണിക്കുട്ടൻ ചേട്ടനെ എങ്ങനെയെങ്കിലും ഫൈനൽ ഫൈവ് വരെ എത്തിക്കണമെന്നായിരുന്നു. സജിൻ എന്നാണ് അവൻറെ പേര്. ഈ സമയത്ത് ഞാൻ ഓർക്കുകയാണ് (പൊട്ടിക്കരഞ്ഞുകൊണ്ട്).
അതുപോലെ ഞാൻ ഈ സമയത്ത് ഓർക്കുകയാണ് എൻറെ റിനോജിനെ (മരിച്ചുപോയ സുഹൃത്ത്). ഇന്നവൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഒരുപാട് സന്തോഷിച്ചേനെ. എല്ലാറ്റിലുമുപരി എൻറെ ലാൽസാർ. ബിഗ് ബോസിലേക്ക് വരുമ്പോൾ അമ്മയും പപ്പയും പറഞ്ഞിരുന്നു, സാറിനെ വിഷമിപ്പിക്കരുത്.
സാറിൽ നിന്നും വഴക്ക് കേൾക്കുന്ന ഒരു സംഭവം ഒരിക്കലും ഉണ്ടാക്കരുതെന്നും. പരമാവധി ഞാൻ അതിന് ഞാൻ ശ്രമിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് എന്നെ വിളിക്കുകയും എൻറെ മാതാപിതാക്കളുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്ത ഒരു വ്യക്തിയാണ്.
ഒരുപാട് ആരാധനയോടെ ദൈവത്തെപ്പോലെ ഞാൻ മനസ്സിൽ ചേർത്തുവച്ചിരിക്കുന്ന ഒരു വ്യക്തിയാണ്. ലാലേട്ടൻ ജനിച്ച നാട്ടിൽ ഒരു മലയാളിയായി ജനിക്കാൻ സാധിച്ചതിൽ ഞാൻ എന്നും അഭിമാനിക്കുന്നുവെന്നും മണിക്കുട്ടൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക