മുംബൈ: കമിതാക്കൾ ജീവിച്ചിരുന്നപ്പോൾ വിവാഹം നടത്താൻ സമ്മതിക്കാതിരുന്ന ബന്ധുക്കൾ മരണശേഷം ശ്മശാനത്തിൽവെച്ച് വിവാഹ ചടങ്ങുകൾ നടത്തി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച രാവിലെയാണ് കമിതാക്കളായിരുന്ന യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പാലാഡ് ഗ്രാമത്തിലെ മുകേഷ് സോനവാനെ (22), നേഹ താക്കറെ (19) എന്നിവരാണ് മരിച്ചത്. മുകേഷും നേഹയും ഒരേ കുടുംബത്തിൽ നിന്നുള്ളവരായതിനാൽ അവരുടെ കുടുംബങ്ങൾ ബന്ധം അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
വീട്ടുകാർ ഒരിക്കലും തങ്ങളുടെ ആഗ്രഹത്തിന് കൂട്ടുനിൽക്കില്ലെന്ന് മനസിലാക്കിയ മുകേഷും നേഹയും ജീവിതം അവസാനിപ്പിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വേഡ് ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. ശവസംസ്കാര ഘോഷയാത്ര മുകേഷിൻറെയും നേഹയുടെയും വീട്ടിൽ നിന്ന് വെവ്വേറെ പുറപ്പെട്ടു.
ഇരുവരുടെയും മൃതദേഹം സംസ്ക്കരിക്കാനായി ഒരേ ശ്മശാനത്തിലേക്കാണ് കൊണ്ടുവന്നത്. അവിടെവെച്ച് ഇരുവരുടെയും ബന്ധുക്കൾ കൂടിയാലോചിച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പ്രതീകാത്മകമായി വിവാഹ ചടങ്ങുകൾ നടത്തിയ ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക