വാഹനങ്ങൾ വാങ്ങിയശേഷം നിർമ്മാണ തകരാറുകൾ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാനും ഇനി നിയമം. നിശ്ചിത ശതമാനത്തിൽ കൂടുതൽ പരാതികൾ ഒരു വാഹനത്തെക്കുറിച്ച് ഉയർന്നു വരികയാണെങ്കിൽ ആ വാഹനത്തിന്റെ മോഡൽ തിരിച്ചു വിളിക്കുന്നതിനും, പകരം വാഹനമോ നഷ്ടപരിഹാരമോ ഉടമയ്ക്ക് നൽകുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ വാഹന നിർമ്മാതാക്കൾക്ക് പിഴ ചുമത്തുന്നതിനും നിയമം വഴി സാധ്യമാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
വാഹനങ്ങളെ സംബന്ധിച്ച മിക്കവാറും പരാതികൾ നിർമ്മാതാക്കളോ ഡീലർമാരോ പരിഹരിക്കാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും റോഡ് സുരക്ഷയ്ക്കോ അന്തരീക്ഷ മലിനീകരണത്തിനോ കാരണമാകുന്ന സാങ്കേതികപരമായ ചില നിർമ്മാണ തകരാറുകൾ പരിഹരിക്കപ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള സാങ്കേതിക തകരാറുകളെക്കുറിച്ച് വാഹന ഉടമകളുടെ ഒറ്റപ്പെട്ട പരാതികൾക്ക് കൂട്ടായ ഒരു പരിഹാര സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണമോ, വാഹന നിർമ്മാണ കമ്പനിക്കെതിരെ നിയമനടപടികൾക്കോ സാധ്യത ഉണ്ടായിരുന്നില്ല. എന്നാൽ 2019‑ൽ മോട്ടോർ വാഹന നിയമത്തിൽ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേർക്കുകയും കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും വഴി ഏപ്രിൽ ഒന്നുമുതൽ ഇത്തരത്തിലുള്ള ഒരു സംവിധാനം നിലവിൽ വന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഒരു മോഡൽ വാഹനത്തിന്റെ നിർമ്മാണം/ഇറക്കുമതി / റിട്രോ ഫിറ്റ്മെന്റ് എന്നീ കാര്യങ്ങളിൽ വാഹനത്തിലെ യാത്രക്കാർക്കോ/ കാൽനടയാത്രക്കാർക്കോ അന്തരീക്ഷ മലിനീകരണത്തിനോ ഹാനികരമായിട്ടുള്ള ഭാഗങ്ങളുടെയോ സോഫ്റ്റ്വേറിന്റെയോ തകരാറുകൾക്കാണ് ഈ പരാതി സംവിധാനം ബാധകമാവുക. മറ്റ് ചെറിയ തകരാറുകൾക്ക് ഇത് ബാധകമാകില്ല. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വത്തിൽ പരിവാഹൻ വെബ്സൈറ്റിൽ വെഹിക്കിൾ റിലേറ്റഡ് മാറ്റേഴ്സ് എന്ന വിഭാഗത്തിൽ വെഹിക്കിൾ റീകാൾ എന്ന ലിങ്ക് വഴി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാഹന നിർമ്മാണ തീയതി മുതൽ ഏഴ് വർഷത്തിനകം പഴക്കമുള്ള വാഹനങ്ങൾക്കാണ് ഇത്തരത്തിൽ പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക