ദുബായ്: പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കിൽ ഇളവ് വന്നതോടെ നാളെ മുതൽ യുഎഇയിലേക്ക് മടങ്ങാം. ഒരു യാത്രക്കാരന് കേരളത്തിൽ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് കാൽ ലക്ഷത്തിലേറെ രൂപയാണ്.
യുഎഇ അംഗീകരിച്ച വാക്സിൻറെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാർക്ക് നാളെ മുതൽ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് ആസ്ട്രാസെനക എന്ന പേരിലാണ് യുഎഇ അംഗീകരിച്ചിരിക്കുന്നത്. യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലവും, നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധനയും നടത്തണം.
ഐസിഎ വെബ്സൈറ്റ് വഴി അനുമതി നേടണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അതേസമയം, യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, യുഎഇയിലെ വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തേക്ക് തിരികെയെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക