തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ലിംഗനീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എൽ ഡി എഫ് സർക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോൾ കേരളം മുൻപോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം
സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. 2021 ജൂൺ 21 ന് ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എസ് വി വിസ്മയയുടെ ഭർത്താവായ എസ് കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജ്യണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കിരൺ കുമാർ.
സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അന്തസ്സിനും സൽപ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാൽ 1960 ലെ കേരളാ സിവിൽ സർവ്വീസ് ചട്ടം പ്രകാരമാണ് നടപടി.
സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)- യുടെ ലംഘനവും ഈ കേസിൽ നടന്നിട്ടുണ്ട്. എസ്. കിരൺ കുമാറിനെ ജൂൺ 22ന് അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ലിംഗനീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എൽ ഡി എഫ് സർക്കാരിനുള്ളത്. സ്ത്രീധന സമ്ബ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോൾ കേരളം മുൻപോട്ടു പോകുന്നത്.
കേരള സമൂഹത്തിൽ നിലനിൽക്കുന്ന ഈ പ്രവണതകൾ ഇല്ലാതാക്കാൻ ജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്ബ്രദായമുൾപ്പെടെയുള്ള അപരിഷ്കൃതവും നീതിശൂന്യവും ആയ അനാചാരങ്ങൾ ഉച്ഛാടനം ചെയ്ത് സമത്വപൂർണമായ നവകേരളം സൃഷ്ടിക്കാൻ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക