ലഖ്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധ ക്യാംപെയ്നുമായി സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചര്‍ രാഹുലിന്റെ ചിത്രമാക്കിയാണ് പ്രിയങ്കയുടെ പ്രതിഷേധം.
ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചതിന് പിന്നാലെ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. കമ്പനിയുടെ നയം ലംഘിച്ചെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.
ട്വിറ്റര്‍ പിന്തുടരുന്നത് സ്വന്തം നയം തന്നെയാണോ അതോ മോദി സര്‍ക്കാരിന്റെ നയമാണോയെന്ന് പ്രിയങ്ക ചോദിച്ചു. രാഹുലിന്റേതിന് സമാനമായി ട്വീറ്റ് ചെയ്ത എസ്.സി-എസ്.ടി കമ്മീഷന് അംഗങ്ങളുടെ അക്കൗണ്ടിനെതിരെ എന്താണ് നടപടിയില്ലാത്തതെന്നും പ്രിയങ്ക ചോദിച്ചു.
പ്രിയങ്കയുടെ നടപടിയ്ക്ക് പിന്നാലെ കൂടുതല്‍ പേര് രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി രംഗത്തെത്തി.
നേരത്തെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു.
ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ട്വിറ്ററിന്റെ നടപടി. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.
രാഹുല്‍ ട്വീറ്റ് ചെയ്ത ചിത്രം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്.
ദല്‍ഹി നങ്കലിലാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക