റാന്നി പെരുനാട് ∙ വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട്ടിൽ കവർച്ച. 30 പവനും 20,000 രൂപയും നഷ്ടപ്പെട്ടു. പെരുനാട് മാമ്പാറ ഗോകുലിൽ പരമശ്വരൻപിള്ളയുടെ വീട്ടിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പരമേശ്വരൻപിള്ള പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും മകളും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലാണ്. അതിനാൽ ഏതാനും ദിവസങ്ങളായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടിന്റെ വശത്തെ വലിയ ജനാല ഇളക്കി മാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വാർക്കവീടാണെങ്കിലും ജനാല പഴയതായിരുന്നു.
2 മുറികളിലായി സൂക്ഷിച്ചിരുന്ന 3 അലമാരകൾ കുത്തിത്തുറന്നു. ഒരു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. രാത്രി പത്തരയോടെ ശബ്ദം കേട്ട് അയൽവാസി എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. അയൽവാസി അപ്പോൾ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പെരുനാട് പൊലീസ് എത്തി തിരച്ചിൽ നടത്തി. ഇന്നലെ വീട്ടുകാർ ആശുപത്രിയിൽ നിന്നെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് അറിയുന്നത്.
റാന്നി ഡിവൈഎസ്പി മാത്യു ജോർജ്, പെരുനാട് ഇൻസ്പെക്ടർ യു.രാജീവ്കുമാർ, എസ്ഐമാരായ ശ്രീജിത്ത് ജനാർദനൻ, രവീന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പു നടത്തി. വീടിനു പിന്നിലെ റബർ തോട്ടത്തിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം പൊലീസ് നായ തിരികെപ്പോന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക