ആലുവ : ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി പൊലീസിൽ കീഴടങ്ങി. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിയെ മർദ്ദിച്ച കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ് പത്ത് ദിവസങ്ങൾക്ക് ശേഷം പൊലീസിൽ കീഴടങ്ങിയത്.
ഈ മാസം മൂന്നാം തീയതിയാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുൻപിൽ വച്ച് ഡോക്ടർക്ക് മർദ്ദനമേറ്റത്. പ്രതിയുടെ ഭാര്യയേയും ഒമ്പത് വയസുള്ള കുട്ടിയേയും ഡോക്ടർ പരിശോധിക്കുന്നതിനിടെയാണ് പിന്നിൽ നിന്നും ഇയാൾ മർദ്ദിച്ചത്. കൊവിഡ് പൊസിറ്റീവായ ഇയാളുടെ ഭാര്യ നെഗറ്റീവായ ശേഷമാണ് കുട്ടിയുമായി ആശുപത്രിയിൽ എത്തിയത്.
കടുത്ത പനിയും വയറുവേദനയും ഉള്ള കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. നഴ്സുമാർ ഉൾപ്പെടെയുള്ളവർ അപ്പോൾ സ്ഥലത്തുണ്ടായിരുന്നു.
ഭാര്യയോടു ഡോക്ടർ സംസാരിച്ചത് ഇഷ്ടപ്പെടാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് അറിയുന്നു. പൊലീസ് കേസായതോടെ ഡോക്ടർക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പൊലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പണിമുടക്കുമെന്ന് ഭീഷണി ഉയർത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക