അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനം ദുഷ്കരമായിക്കുമെന്ന് നോർക്ക സിഇഒ ഹരികൃഷ്ണന് നമ്പൂതിരി. അഫ്ഗാനില്‍ തന്നെ പലയിടത്തായാണ് മലയാളികളുള്പ്പെടുന്നവർ കുടുങ്ങിക്കിടക്കുന്നത്.
നോർക്കയുമായി ബന്ധപ്പെട്ട ഒരു പെണ്‍കുട്ടി അറിയിച്ചത് അനുസരിച്ച് അഞ്ചോ അതിലധികമോ താലിബാന് ചെക്ക്പോസ്റ്റുകള്‍ പിന്നിട്ടുവേണം ഓരോരുത്തരെയും വിമാനത്താവളത്തിലെത്തിക്കാന്‍.
സ്ത്രീകളും കുട്ടികളുമുണ്ട് അക്കൂട്ടത്തില്‍. അതിനാല്‍ തന്നെ അവരെ സുരക്ഷിതരായി വിമാനത്താവളങ്ങളില്‍ എത്തിക്കുക പോലും ദുഷ്കരമായ കാര്യമാണെന്ന് നോർക്ക സിഇഎ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ നോര്‍ക്കയെ ആദ്യമായി ബന്ധപ്പെടുന്നത്.
എന്നാല്‍ ഇന്ന് രാവിലയോടുകൂടിയാണ് നാല്‍പ്പതിലധികം പേര് അവിടെയുണ്ടെന്ന് മനസിലാക്കാനായത്. ഈ വിവരം അപ്പോള്‍തന്നെ നോർക്ക വിദേശകാര്യമന്ത്രാലയത്തിന് കെെമാറി.
ഇതനുസരിച്ച് അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ കൈമാറാന്‍ ഇന്നുച്ചയ്ക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുടർന്ന് നോര്‍ക്കെയെ ബന്ധപ്പെടുന്ന എല്ലാവരിലേക്കും ഇ-മെയില്‍ വഴി ഈ വിവരം അറിക്കുകയും അതനുസരിച്ച് എല്ലാവരും അവരുടെ വിവരങ്ങള്‍ ആ ഇ-മെയിലിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ അവരുണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പുവഴിയാണ് കുടുങ്ങിക്കിടക്കുന്നവർ നോർക്കയെ വിവരങ്ങള്‍ അറിയിക്കുന്നത്.
എന്നാല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവായതിനാല്‍ അവരെ ബന്ധപ്പെടുന്നതിന് തന്നെ പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ടെലിഫോണ്‍ കണക്ടിവിറ്റിയും വളരെ മോശമാണ്. ഞങ്ങളെ ബന്ധപ്പെട്ട പലനമ്പറുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
മാധ്യമങ്ങളിലൂടെ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ടുകള്‍ കണ്ട് പലരും പരിഭ്രാന്തരായാണ് വിളിക്കുന്നത്. അമേരിക്കന്‍ അന്താരാഷ്ട്ര കമ്പനികളില്‍ ജോലിചെയ്യുന്നവരാണ് ബന്ധപ്പെട്ടവരില്‍ പലരും. അടിയന്തര രക്ഷാപ്രവർത്തനമാണ് അവരുടെ ആവശ്യം.
ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ഒടുവില്‍ ലഭിച്ചത് അതിന് അനുകൂലമായ മറുപടിയായിരുന്നു. അതനുസരിച്ച് നാളെയോ അതിനടുത്ത ദിവസങ്ങളിലായി ഇവരുടെ രക്ഷാപ്രവർത്തനം നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക