ന്യൂഡൽഹി ∙ രണ്ടാം ഡോസ് വാക്സിനേഷൻ എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകൾ കോവിഡ് പോസിറ്റീവായെന്നും ഇതിൽ 46 ശതമാനം കേസുകളും കേരളത്തിലാണെന്നും റിപ്പോർട്ട്. ആദ്യ ഡോസ് കുത്തിവയ്പിനു ശേഷം 80,000, രണ്ടാം ഡോസിനു ശേഷം 40,000 പേരുമാണു കേരളത്തിൽ രോഗബാധിതരായത്.
വാക്സീനെടുത്തിട്ടും കോവിഡ് പിടിപെടുന്ന ‘ബ്രേക് ത്രൂ’ കേസുകളെപ്പറ്റി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണു റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗബാധയുടെ വർധനയിൽ ഇത്തരം ബ്രേക് ത്രൂ കേസുകൾക്കു പ്രധാന പങ്കുണ്ടെന്നത് ആരോഗ്യ മന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നു. ബ്രേക് ത്രൂ അണുബാധകളുടെ 200 സാംപിളുകൾ ജീനോമിക് സീക്വൻസിനായി അയച്ചിട്ടുണ്ട്.
പക്ഷേ, ഇതുമായി ബന്ധപ്പെട്ടു വൈറസിൽ മ്യൂട്ടേഷനോ വകഭേദമോ കണ്ടെത്തിയിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസിനുണ്ടാകുന്ന രൂപാന്തരം പുതിയ തരംഗത്തിനു കാരണമാകാം എന്ന് ആശങ്കയുണ്ട്. ഈ വർഷമാദ്യം രാജ്യത്തു കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതു ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൊണ്ടായിരുന്നു.
കേരളത്തിൽ 100 ശതമാനം വാക്സിനേഷൻ നിരക്കുള്ള വയനാട്ടിൽനിന്നും ബ്രേക് ത്രൂ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസ് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണു കേരളം. അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കേന്ദ്രം കർശന നിരീക്ഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക