ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ‘നാഷണല്‍ എഡിബിള്‍ ഓയില്‍ മിഷന്-ഓയില്‍ പാം’ (NMEO-OP) ആരംഭിച്ചതോടെ, രാജ്യത്തെ പാചക എണ്ണയുടെ വിലയില്‍ വന്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷ. ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്ന പുതിയ സംവിധാനമാണ് ഇത്.
ഇതിനായി 11,040 കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. ഈ പുതിയ പദ്ധതിയെക്കുറിച്ച് ഈ മാസം ആദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
”മികച്ച എണ്ണക്കുരുകളും, സാങ്കേതികവിദ്യയും ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് സാധ്യമായതെല്ലാം നല്കാന്, സര്‍ക്കാര്‍ 11,000 കോടിയിലധികം രൂപ നിക്ഷേപിക്കും”, പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ പ്രതിവര്‍ഷം ഉപയോഗിക്കുന്ന 2.4 കോടി ടണ്‍ ഭക്ഷ്യ എണ്ണ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.
ബാക്കിയുള്ള എണ്ണ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പാം ഓയിലും, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്ന് സോയ് ഓയിലും, റഷ്യ, ഉക്രെയ്ന് എന്നിവിടങ്ങളില്‍ നിന്ന് സൂര്യകാന്തി എണ്ണയും പ്രധാനമായും ഇറക്കുമതി ചെയ്യുന്നു.
നിലവില്‍, പാം ഓയില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സസ്യ എണ്ണയാണ്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഉപഭോക്താവാണ് ഇന്ത്യ.
നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളില്‍ കടുക്, സോയാബീന്‍, നിലക്കടല, സൂര്യകാന്തി, എള്ള്, നൈജര്‍ സീഡ്, കുങ്കുമപ്പൂവ് സീഡ്, ആവണക്കെണ്ണ, ചണയെണ്ണ, തെങ്ങ്, പാം ഓയില്‍, പരുത്തിക്കുരു, തവിട്, സോള്‍വന്റ് എക്സ്ട്രാക്റ്റഡ് ഓയില്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
കാര്‍ഷിക ഉത്പന്നങ്ങളുടെ ഒരു പ്രധാന കയറ്റുമതി രാജ്യമായി ഇന്ത്യ ഉയര്‍ന്നുവരുമ്പോള്‍, നാം ഭക്ഷ്യ എണ്ണ ആവശ്യങ്ങള്‍ക്ക് ഇറക്കുമതിയെ ആശ്രയിക്കരുതെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക