മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15-ന് മുമ്പ് ‘ഓപ്പറേഷന് എയര്‍ലിഫ്റ്റി’നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 15ന് കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് 70 മീറ്റര്‍ അകലെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടത് ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിരുന്നു.
നിലവില്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള സംഘത്തെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. കാബൂളിലെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് ടീമുകളായി തിരിച്ചാണ് ഒഴിപ്പിച്ചത്.
ഒരു ടീമില്‍ 46 പേര് ഉണ്ടായിരുന്നു. അവരെ ഓഗസ്റ്റ് 16-ന് എത്തിച്ചു. രണ്ടാമത്തെ ടീമില്‍ ഇന്ത്യന്‍ സ്ഥാനപതി, 99 ഐടിബിപി കമാന്‍ഡോകള്‍, മൂന്ന് സ്ത്രീകള്‍, എംബസി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 17-ന് 150 പേരെയാണ് ഇന്ത്യയിലെത്തിച്ചത്.
ഓഗസ്റ്റ് 15-ന് ഇന്ത്യയിലേക്ക് പുറപ്പെടാനുള്ള ഒരു ശ്രമം ഇവര്‍ നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആയുധധാരികളായ താലിബാന് സംഘം ചെക്ക് പോസ്റ്റുകളില്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് എംബസിയിലേക്ക് മടങ്ങേണ്ടി വന്നു.
ഓഗസ്റ്റ് 16-ന് വീണ്ടും ശ്രമിച്ചു. വൈകുന്നേരം നാലു മണിക്ക് അവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ശ്രമിച്ചെങ്കിലും എംബസിക്ക് പുറത്ത് വീണ്ടും താലിബാനെ കണ്ടു. അത്തരമൊരു സാഹചര്യത്തില്‍, വിമാനത്താവളത്തിലേക്കുള്ള 15 കിലോമീറ്റര്‍ ദൂരം പിന്നിടുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.
രാത്രി 10.30-ന് സംഘം വീണ്ടും എയര്‍ബേസിലേക്ക് പുറപ്പെട്ടു. താലിബാന് സംഘത്തെ മറികടന്ന് 3.30-ന് എയര്‍ബേസില്‍ എത്താന്‍ ഇവര്‍ക്കായി. ഈ സമയത്ത് റോഡുകളില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതായി സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു.
ഓരോ കിലോമീറ്ററിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചായിരുന്നു താലിബാന്റെ പരിശോധന. എംബസിയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ആളുകളെ സുരക്ഷിതമായി കൊണ്ടുപോകാന്‍ ഏകദേശം 14 ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ഒരു വാഹനവ്യൂഹനം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
150 ഇന്ത്യക്കാരുമായി രാവിലെ 5.30-ന് കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന സി-17 വിമാനം 11.15-ന് ഗുജറാത്തില്‍ ഇറങ്ങി. അവിടെ അധികൃതര്‍ ഇന്ത്യന്‍ സംഘത്തിന് സ്വീകരണം നല്കി. അതിന് ശേഷം ഹിന്‍ഡണ്‍ എയര്‍ബേസിലേക്ക് കൊണ്ടുപോയി. ആരു ഉറങ്ങാത്ത, ഭക്ഷണം കഴിക്കാത്ത 56 മണിക്കൂറുകള്‍ അവര്‍ അപ്പോഴേക്കും പിന്നിട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക