ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടങ്ങിവരവ് വിവരിക്കാന്‍ കഴിയാത്തത്ര ഭയാനകമായിരുന്നുവെന്ന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക നയനിമ ബാസു.
കാബൂളും കീഴടക്കിയ താലിബാന് ഓഗസ്റ്റ് 15 ഓടെ അഫ്ഗാനിസ്ഥാനില്‍ അധികാരം ഉറപ്പിച്ചതോടെ തനിക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് കമ്പനി അയച്ചു. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സാഹചര്യമായിരുന്നുവെന്നും ദ പ്രിന്റി നയനിമ പറയുന്നു.
അഫ്ഗാനില്‍ പ്രതിസന്ധി രൂക്ഷമാകും എന്ന സാഹചര്യം ഉടലെടുത്തതോടെ ഡല്‍ഹിയില്‍ നിന്നുള്ള മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം താന്‍ കാബുള്‍ വിമാനത്താവളത്തിലെത്തി.
എന്നാല്‍ ആയുധങ്ങളുമായി വിമാനത്താവളത്തിന്റെ പ്രധാന പ്രവേശന കവാടത്തിന് മുന്നില്‍ നില്ക്കുന്ന താലിബന്‍ പടയെയാണ് തങ്ങള്‍ കണ്ടത്. വിമാനത്താവളത്തിലേക്ക് ആര്‍ത്തിരമ്പിയെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ താലിബാന് ആകാശേത്ത് നിറയൊഴിക്കുന്നതിന്റെ വെടിയൊച്ചകള്‍ അന്തരീക്ഷത്തെ കൂടുതല്‍ ഭയാനകമാക്കി.
കയ്യില്‍ ടിക്കറ്റുപോലും ഇല്ലാതെ ആയിരത്തോളെ അഫ്ഗാന് കുടുംബങ്ങളാണ് വിമാനത്തില്‍ കയറാല്‍ ആര്‍ത്തിരമ്പിയെത്തിയത്. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മരത്തിനോട് ചേര്‍ന്നുള്ള ഇരുമ്പ് ബാരിക്കേഡുകള്‍ക്ക് പിന്നിലായാണ് അഭയം പ്രാപിച്ചിരുന്നതെന്നും നയനിമ ഓര്‍ത്തെടുത്തു.
തന്റെ അടുത്തായി കുട്ടികളുമായി ചില അഫ്ഗാന് കുടുംബങ്ങളും ഉണ്ടായിരുന്നു. രാവിലെ ഏഴ് മണിയോടെ പ്രധാന പ്രവേശന കവാടങ്ങള്‍ തുറന്നതോടെ വിമാനത്താവളത്തിലേക്ക് ജനങ്ങള്‍ ആര്ത്തിരമ്പിയെത്തുന്നതിനൊപ്പം താലിബാന് പട വെടിയൊച്ചകളുടെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി.
തന്റെ മുന്നില്‍ വെയേറ്റ് വീണയാളെ കണ്ട് തരിച്ചുപോയെന്നും അവര്‍ തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. അവിടെ നിന്നും ഒരാള്‍ പേടിക്കേണ്ട എന്ന് പറഞ്ഞ് തന്നെ അവിടെ നിന്നും മാറ്റി.
എന്നാല്‍ താലിബാന് തങ്ങളെ തടഞ്ഞെന്നും അപ്പോള്‍ താന്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണെന്ന് അവരോട് പറയുകയും ചെയ്തു. തന്നെ അവിടെ നിന്നും മാറ്റിയ ആള് ഒരു വാഹനത്തില്‍ കയറ്റി ഇന്ത്യന്‍ എംബസിയിലേക്ക് എത്താന്‍ സഹായിച്ചു.
എംബസിയേ വിളിച്ചപ്പോള്‍ അവിടേക്കെത്താന്‍ അധികൃതര്‍ പറഞ്ഞു. റോഡുകള്‍ പലതും അടച്ചിട്ട നിലയിലായിരുന്നു. താലിബന്റെ ഭീഷണിയുള്ളതിനാല്‍ തന്നെ എംബസിയും ഭീതിയുടെ നിഴലിലായിരുന്നു.
അതുകൊണ്ടുതന്നെ അവര്‍ക്ക് വാഹനമയക്കാന്‍ നിര്വാഹമുണ്ടയിരുന്നില്ല. എംബസിയിലെത്തിയ ഉടന്‍ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ അവരെ കാണിച്ചു. ഇത്രയധികം സമയം തന്നെ പുറത്തു നിര്‍ത്തുന്നതില്‍ അതൃപ്തിയറിയിച്ചതായും പിന്നീട് തന്നെ അകത്തേക്ക് കടത്തിവിട്ടുവെന്നും നയനിമ കൂട്ടിച്ചേര്‍ത്തു
ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നിരവധി പേരാണ് തിങ്ങിനിറഞ്ഞു നിന്നിരുന്നത്. ഇന്ത്യയിലേക്ക് വിസ അനുവദിച്ചാല്‍ അവിടെ ജോലി ചെയ്ത് ജീവിക്കാമെന്ന് പറയുന്ന രണ്ട് യുവാക്കളും, ഇന്ത്യയിലുള്ള തന്റെ സഹോദരനുമായി സംസാരിക്കണമെന്ന് പറയുന്ന ഒരു യുവതിയുമുള്‍പ്പെടെ ഒട്ടേറെ പേര് എംബസിക്ക് മുന്നില്‍ ആവശ്യമുന്നയിച്ചിരുന്നുവെന്ന് ലേഖനത്തില്‍ നയനിമ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
എംബസി ഏകദേശം ഒഴിപ്പിക്കുന്ന നിലയിലായിരുന്നു. അവസാനം ബാഗുകള്‍ എംബസിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം ലഭിക്കുകയും തങ്ങള്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലെത്തിയ ശേഷം മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം വ്യോമസേനയുടെ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയതായും നയനിമ പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നയനിമ ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക