കണ്ണൂര്‍: കണ്ണൂരിലെ സിപിഎമ്മിൽ ഉൾപാർട്ടി പോര് കൊടുമ്പിരി കൊണ്ടിരിക്കെ പ്രശ്ന പരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയ കോടിയേരി നാളത്തെ ജില്ലാ കമ്മറ്റിയിലും പങ്കെടുക്കും. പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി ജില്ലയിലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുയിപ്പിക്കലാണ് കോടിയേരിയുടെ ദൗത്യം.
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിൽ പുകയുന്ന പ്രശ്നങ്ങൾ ഈയടുത്താണ് മറനീക്കി പുറത്തുവന്നത്. നിരന്തരമായി തഴയുന്നതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം സുരേന്ദ്രൻ പാർട്ടിയെ അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുണ്ട്. മത്സര രംഗത്ത് നിന്ന് മാറ്റിയതിൽ ഇ പി ജയരാജനും അമർഷമുണ്ട്.
പാർട്ടി സഖാക്കളായിരുന്നവർ സ്വർണക്കടത്ത് ക്വട്ടേഷനിലുള്‍പ്പെട്ട വിഷയത്തിലെ ചർച്ചയ്ക്കിടെ പി ജയരാജനും കെ പി സഹദേവനും പരസ്പരം കൊമ്പുകോർത്തതിൽ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ മികച്ച വിജയം നേടിയിട്ടും സംഘടനയ്ക്കുള്ളില്‍ പുകയുന്ന പ്രശ്നങ്ങൾ തീർക്കലാണ് കോടിയേരിയുടെ സന്ദർശന ലക്ഷ്യം.
ഇന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്ത കോടിയേരി നാളെത്തെ ജില്ലാ കമ്മറ്റി യോഗത്തിനും എത്തും. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താനിരിക്കെ നേതാക്കളെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാണ് ശ്രമം. എന്നാൽ, പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കാണ് കോടിയേരി എത്തിയതെന്നാണ് സിപിഎം വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക