കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഒളിമ്പ്യനുമായിരുന്ന ഒ. ചന്ദ്രശേഖരന് അന്തരിച്ചു.കൊച്ചിയിലെ വസതിയില്‍ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.
1960 സെപ്തംബറില്‍ റോമില്‍ നടന്ന ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1960 സെപ്തംബര്‍ ഒന്നിനാണ് ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീം അവസാനമായി ഒളിമ്പിക്സില്‍ കളിച്ചത്. ഇരിങ്ങാലക്കുട സ്വദേശിയായിരുന്നു ചന്ദ്രശേഖരന്.
ഇന്ത്യന്‍ ടീമിലെ ഡിഫന്ററായിരുന്നു. റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ടീമില്‍ ജീവിച്ചിരുന്ന അവസാന അംഗമായിരുന്നു ചന്ദ്രശേഖരന്.
1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ദക്ഷിണ കൊറിയ, ജപ്പാന് എന്നീ ടീമുകളെ തോല്‍പ്പിച്ചായിരുന്നു അന്നത്തെ സ്വര്‍ണ നേട്ടം.
1963ല്‍ ദേശീയ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയുടെ നായകനായി സന്തോഷ് ട്രോഫി ഏറ്റുവാങ്ങി ആ ബഹുമതിക്ക് അര്‍ഹനാവുന്ന ആദ്യ മലയാളിയും ഒ ചന്ദ്രശേഖരനാണ്.
1955ല്‍ ബോംബെയിലെ കാല്‍ടെക്സ് ടീമിന് വേണ്ടി കളിച്ചു. 1954ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ യൂണിവേഴ്സിറ്റി ടീമിലും തിരുകൊച്ചി ടീമിലും കളിച്ചു.
അന്നത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 1955ല്‍ കാല്‍ടെക്സ് ടീമിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1955 മുതല്‍ 1966 വരെ മഹാരാഷ്ട്രയെയും 1968 വരെ ഇന്ത്യയെയും പ്രതിനിധീകരിച്ചു. 1969ല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക