കോൺഗ്രസ് പുനഃസംഘടന അന്തിമമാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ഡൽഹിക്ക്. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയിൽ കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഒഴികെ മറ്റ് എല്ലായിടത്തും ഒറ്റ പേരിലേക്ക് എത്താൻ കഴിഞ്ഞു. മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് നാളെ തന്നെ പട്ടിക പ്രസിദ്ധീകരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
മുതിർന്ന നേതാക്കൾ കലാപക്കൊടി ഉയർത്തിയതിനെത്തുടർന്ന് വഴിമുട്ടിയ പുനഃസംഘടന പട്ടിക അന്തിമമാക്കാനുള്ള തിരക്കിട്ട നീക്കമാണ് കെ.സുധാകരൻ നടത്തുന്നത്. ഓണത്തിന് മുൻപ് പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിന്റെ പിന്തുണയുള്ള പി.രാജേന്ദ്രപ്രസാദിന്റെ പേരാണ് പരിഗണനയിലെങ്കിലും പ്രായം തടസമായി നിൽക്കുകയാണ്. ആലപ്പുഴയിൽ രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ബാബുപ്രസാദിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും കെ.സി.വേണുഗോപാലിന് എതിർപ്പുണ്ട്.
പാലക്കാട്ട് എ.വി.ഗോപിനാഥിന്റെയും കെ.സി.വേണുഗോപാലിന്റെ നോമിനിയായി കെ.ജി.തങ്കപ്പന്റെ പേരും ചർച്ചയിലുണ്ട്. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ എതിർപ്പ് എ.വി.ഗോപിനാഥിന് തിരിച്ചടിയാണ്. പട്ടികയിലെ പേരുകളെ ചൊല്ലി വിവിധയിടങ്ങളിൽ നേതാക്കൾക്കെതിരെ പോസ്റ്റർ യുദ്ധം തുടങ്ങിയതോടെ എത്രയും വേഗം പട്ടിക പ്രഖ്യാപിക്കാനാണ് കെ.സുധാകരന്റെ ശ്രമം. അതേസമയം, ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡ് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുമായി കെ.സുധാകരൻ ചർച്ച നടത്തിയിട്ടില്ല. ഹൈക്കമാൻഡ് നിർദേശിച്ചാൽ മുതിർന്ന നേതാക്കളെ നേരിട്ട് അനുനയിപ്പിച്ച ശേഷമായിരിക്കും സുധാകരന്റെ ഡൽഹി യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക