പാട്ന: മുസാഫര്‍പുര്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആകര്‍ഷണീയമായ വാഗ്ദാനങ്ങള്‍ നിരത്തി കളം നിറയുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നിരത്തിയുള്ള അത്തരത്തിലൊരു പോസ്റ്ററാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘നിങ്ങള്‍ക്ക് ഞങ്ങളില്‍ വിശ്വാസമുണ്ട്. വികസനം ഓരോരുത്തര്‍ക്കും സംഭവിക്കും’ എന്നതാണ് പോസ്റ്ററിലെ മുദ്രാവാക്യം. തുഫൈല്‍ അഹമ്മദ് എന്നയാളുടെ പേരിലുള്ളതാണ് പോസ്റ്റര്‍. വിദ്യാസമ്പന്നനും ചെറുപ്പക്കാരനാണെന്നും പോസ്റ്ററില്‍ പറയുന്നു.
ഏഴ് പ്രഖ്യാപനങ്ങളാണ് പോസ്റ്ററിലുള്ളത്. ഗ്രാമത്തില്‍ വിമാനത്താവളം നിര്‍മ്മിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ഗ്രാമത്തലവനായി തിരഞ്ഞെടുക്കപ്പെട്ടാല്‍, ഗ്രാമത്തിലെ എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പോസ്റ്ററില്‍ പറയുന്നു. ഇതിന് ശേഷമായിരിക്കും വിമാനത്താവള നിര്‍മ്മാണം.
എല്ലാ യുവാക്കള്‍ക്കും ഓരോ ബൈക്കും പ്രതിദിനം അയ്യായിരം രൂപ അലവന്‍സും അക്കൗണ്ടില്‍ നേരിട്ട് നല്‍കുമെന്നും വാഗ്ദാനമുണ്ട്.
നാലാമത്തെ വാഗ്ദാനം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ബ്യൂട്ടി പാര്‍ലറുകളും, തയ്യല്‍ മെഷീനും നല്‍കുമെന്ന് പോസ്റ്ററില്‍ പറയുന്നു. ‘നല് ജന്‍ യോജന’യില്‍ വെള്ളത്തിന് പകരം പാല് നല്‍കും.
പ്രായമായവര്‍ക്കായി ഓരോ ദിവസവും ഒരു പാക്കറ്റ് പുകയിലയും ബീഡിയും നല്‍കും. ഗ്രാമത്തിലെ നഗരവല്‍ക്കരണമാണ് അവസാനത്തെ വാഗ്ദാനം.
എന്തായാലും, പോസ്റ്റര്‍ ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങള്‍ പലരിലും പൊട്ടിച്ചിരിയുണര്‍ത്തി. സംഭവം വൈറലായതിന് പിന്നാലെ ആരോ തന്റെ പേരില്‍ ഒപ്പിച്ച തമാശയാണിതെന്ന് പ്രതികരിച്ച് പോസ്റ്ററില്‍ പേരുള്ള യുവാവും രംഗത്തെത്തി.
എന്നാല്‍ ഇത് വെറുതെ വിടേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. പോസ്റ്ററിന് പിന്നിലെ യാഥാര്‍ത്ഥ്യം അന്വേഷിച്ച് വരികയാണെന്ന് ഔറായി എസ്എച്ച്ഒ രാജേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക