കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ.
കൊട്ടാരക്കര പുത്തൂർ സ്വദേശികളായ പാർവതിയും സുനിൽ ലാലുമാണ് പന്തളം പൊലീസിന്റെ പിടിയിലായത്. കുളനട സ്വദേശിയായ യുവാവിനെയാണ് പാർവതി ഓൺലൈൻ പ്രണയത്തിന്റെ കുരുക്കിലാക്കിയത്.
അവിവാഹിതയാണെന്ന് സന്ദേശം അയച്ച് യുവാവുമായി പരിചയത്തിലായി. അധ്യാപികയായ ജോലി ചെയ്യുകയാണെന്ന് പാർവതി കള്ളം പറഞ്ഞു.
ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചതാണെന്നും ബന്ധുക്കളുമായുള്ള സ്വത്ത് തർക്കം തീർക്കാൻ നിയമനടപടികൾക്കായി പണം വേണമെന്നുമാണ് കബളിപ്പിക്കപ്പെട്ട യുവാവിനോട് ആവശ്യപ്പെട്ടത്. 11,07,975 രൂപ യുവാവ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അക്കൗണ്ടിലൂടെ പല തവണയായി അയച്ചു കൊടുത്തു.
പാർവതിക്ക് ഇന്നോവ കാർ വാടകയ്ക്ക് എടുത്ത് നൽകിയ ഇനത്തിൽ എണ്ണായിരം രൂപ വേറെയും നഷ്ടപ്പെട്ടു. ഉടൻ വിവാഹം നടത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോൾ പാർവതി ഒഴിഞ്ഞുമാറിയതാണ് സംശയത്തിനിടയാക്കിയത്.
യുവാവ് പാർവതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കള്ളത്തരം പൊളിഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരു മകളുമുള്ള പാർവതി ഭർത്താവിനൊപ്പെ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
ഭർത്താവ് സുനിൽലാലിനെ വാടക വീടിന്റെ ഉടമയെന്ന് നിലയിൽ പാർവതി മുമ്പ് കബളിപ്പിക്കപ്പെട്ട യുവാവിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക