വാഷിങ്ടൺ:നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിജീവിതം അത്ര സുരക്ഷിതമല്ല. 60 കൊല്ലം മുമ്പ് (1960) ജനിച്ചവരുമായി തട്ടിച്ചുനോക്കുമ്പോൾ 2020-ൽ പിറന്ന കുഞ്ഞുങ്ങൾ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോർട്ട്. കാലാവസ്ഥാവ്യതിയാനമാണ് വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുയരാൻ കാരണം. ബ്രസ്സൽസിലെ വ്രിജെ സർവകലാശാലയിലെ കാലാവസ്ഥാശാസ്ത്രജ്ഞൻ വിം തിയറിയും സഹപ്രവർത്തകരും സെപ്റ്റംബർ 26-ന് സയൻസ് ജേണലിലെഴുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബർ അവസാനം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ യു.എൻ. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
1960-മായി താരതമ്യം ചെയ്യുമ്പോൾ 2020-ൽ ജനിച്ച കുട്ടികൾ നേരിടേണ്ടിവരുന്നത്
ഉഷ്ണതരംഗം-ഏഴുമടങ്ങ്
കാട്ടുതീ-രണ്ടുമടങ്ങ്
വെള്ളപ്പൊക്കം-2.8 മടങ്ങ്
വരൾച്ച-2.6 മടങ്ങ്
കൃഷിനാശം- മൂന്നുമടങ്ങ്
പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരും
* പശ്ചിമേഷ്യയിൽ 2020-ൽ ജനിച്ച കുട്ടികൾ നേരിടുക പത്തുമടങ്ങ് അധികം ഉഷ്ണതരംഗം
* പഴയ തലമുറ ജീവിതത്തിൽ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കിൽ പുതുതലമുറയ്ക്ക് 30 എണ്ണം കാണേണ്ടിവരും.
വ്യാവസായികവത്കരണത്തിനു മുമ്പുള്ളതിനെക്കാൾ 2100 ആകുമ്പോഴേക്കും ആഗോളതാപനില 2.4 ഡിഗ്രി സെൽഷ്യസ് ഉയരും. നിയന്ത്രിച്ചാൽ അത് 1.5-ൽ പിടിച്ചുനിർത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക