മലയാള സിനിമാ താരങ്ങളിൽ ശരീര സംരക്ഷണത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന പ്രധാനിയാണ് ഉണ്ണി മുകുന്ദൻ . ചിട്ടയായ വ്യായാമം തൻറെ ജീവിതത്തിൻറെ ഭാഗമാണെന്ന് ഉണ്ണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു സിനിമയ്ക്കുവേണ്ടി ശരീരഭാരം കൂട്ടേണ്ടിവന്ന താൻ തിരികെ പഴയപടിയിലേക്ക് എത്താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുകയാണ് ഉണ്ണി മുകുന്ദൻ.
നായകനായെത്തുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ഉണ്ണി ശരീരഭാരം ഉയർത്തിയത്. 93 കിലോയായിരുന്നു കഥാപാത്രത്തിനുവേണ്ടി ആർജ്ജിച്ച പരമാവധി ഭാരം. ആ ഘട്ടമെത്തിയപ്പോഴേക്ക് ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയെന്ന് പറയുന്നു ഉണ്ണി. തിരിച്ച് പഴയ അവസ്ഥയിലേക്ക് വരാൻ എന്തു ചെയ്യണമെന്ന ചിന്തയിൽ നിൽക്കെ കളരിപ്പയറ്റിനെക്കുറിച്ച് ഒരു സുഹൃത്ത് ഓർമ്മിപ്പിച്ചെന്നും ഉണ്ണി പറയുന്നു.
ഫാറ്റ് കൂടി, സ്റ്റാമിന പോയ അവസ്ഥയിൽ നിന്ന് ആരോഗ്യത്തിൻറെ വഴിയിലേക്ക് നടന്നുതുടങ്ങിയത് കളരിയിലൂടെയാണെന്ന് ഉണ്ണി മുകുന്ദൻ. എന്നാൽ അവിടംകൊണ്ട് നിർത്താൻ തനിക്ക് ആവുമായിരുന്നില്ലെന്നും ജിം എന്ന, എക്കാലവും ആവേശം പകർന്ന ഇടത്തിലേക്ക് തിരിച്ചുചെന്നെന്നും മലയാളികളുടെ പ്രിയപ്പെട്ട ‘മസിലളിയൻ’ പറയുന്നു.
തുടർന്ന് മൂന്ന് മാസത്തെ പരിശ്രമം കൊണ്ട് 28 കിലോ ശരീരഭാരമാണ് ഉണ്ണി മുകുന്ദൻ കുറച്ചത്. ക്രിസ്റ്റോ വി വി, ശ്യാംകുമാർ കെ എം എന്നിവരായിരുന്നു ഉണ്ണിയുടെ കളരിപ്പയറ്റ് പരിശീലകർ. പ്രവീൺ എം യു ആയിരുന്നു ജിം പരിശീലകൻ.
ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് ‘മേപ്പടിയാൻ’. നവാഗതനായ വിഷ്ണു മോഹൻ ആണ് ഇതിൻറെ രചനയും സംവിധാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക