കൊച്ചി: മോൻസൻ മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററിൽ ഒളിക്യാമറയും. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതി ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. ഉന്നതർ പലരും ബ്ലാക് മെയിലിങ് ഭയന്നാണു മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച്.
മോൻസനെതിരെ പോക്സോ കേസ് ഉയർന്നു വന്നതോടെയാണ് മോൻസന്റെ വീട്ടിലെ ചികിത്സാകേന്ദ്രം സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുന്നത്.
സൗന്ദര്യവർധക ചികിത്സയും മറ്റും ഉണ്ടെങ്കിലും ഇവിടെ മസാജിങ്ങിനാണു പ്രിയം. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഇവിടെയാണു മോൻസന്റെയും മറ്റ് ജീവനക്കാരുടെയും പീഡനത്തിൽ പെട്ടുപോയത്.
ചികിത്സാ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. മോൻസന്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് നിഗമനം.
മോൻസൻ കോടികൾ തിരിച്ചുനൽകാൻ ഉള്ള പലരും ബ്ലാക് മെയിലിങ് ഭയന്നാണ് പരാതി നൽകാത്തതെന്നാണു വിവരം. മസാജ് സെന്ററിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു.
ഫൊറൻസിക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതൽ യുവതികൾ മോൻസനെതിരെ പരാതിയുമായി വരുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക