മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻറെ ജയിൽമോചനം നാളെ. കൃത്യ സമയത്ത് ആർതർ റോഡ് ജയിലിൽ ജാമ്യത്തിന് പകർപ്പ് എത്തിക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞില്ല.
കോടതി നടപടികൾ നാലുമണിയോടെ പൂർത്തിയായെങ്കിലും ജാമ്യത്തിന്റെ പകർപ്പ് അഞ്ചരയ്ക്ക് മുമ്പ് ജയിലിൽ എത്തിക്കണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയിൽമോചനം ഒരു ദിവസം വൈകിയത്.
അര്യനു വേണ്ടി നടി ജൂഹി ചൗള ആൾജാമ്യം നിന്നു . 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
കേസ് സംബന്ധിച്ച് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്താൻ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയും ജാമ്യവ്യവസ്ഥകൾ ഉണ്ട്. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക