ശബരിമല ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനമെടുക്കണം. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കൊപ്പം പാസ്പോര്‍ട്ടും ബുക്കിംഗിനായി ഉപയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗില്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടുത്താന്‍ വെബ്സൈറ്റില്മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെബ്സൈറ്റ് ഉപയോഗിക്കുന്നവരുടെ ഡേറ്റാ സുരക്ഷിതത്വവും ഉറപ്പാക്കണണെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ നടത്തിപ്പ് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ബുധനാഴ്ച കോടതി ഉത്തരവിറക്കും.
അതിനിടെ ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ശക്തിപ്പെടുത്തി. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.
സന്നിധാനം, പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടന കാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഘട്ടത്തില്‍ സന്നിധാനത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്പി പ്രേം കുമാറിനും പമ്പയിലെ ചുമതല മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ് കെ.വിയും വഹിക്കും. നിലയ്ക്കലിലെ ചുമതല പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി കെ. സലിം വഹിക്കും. നവംബര്‍ 30 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക