വിമാനയാത്രയ്ക്കിടെ സഹയാത്രികനെ രക്ഷപ്പെടുത്താനായി കേന്ദ്രമന്ത്രി നടത്തിയ സമയോചിത ഇടപെടലിന് അഭിനന്ദനവുമായി പ്രധാനമന്ത്രി. ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രിയായ ഭഗവത് കൃഷ്ണറാവോ കരാടാണ് വിമാനയാത്രയ്ക്കിടെ സഹയാത്രികന് തുണയായത്.
ദില്ലിയില്‍ നിന്ന് മുംബൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ യാത്ര. ടേയ്ക്ക് ഓഫിന് ശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞതോടെയാണ് വിമാനയാത്രക്കാരില്‍ ഒരാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്.
യാത്രക്കാരന്റെ ബുദ്ധിമുട്ട് മനസിലായ വിമാന ജീവനക്കാര്‍ യാത്രക്കാരില്‍ ഡോക്ടര്മാരുണ്ടോയെന്ന തിരക്കുകയായിരുന്നു. ഇതോടെയാണ് സര്ജന് കൂടിയായ ഭഗവത് കൃഷ്ണറാവോ കരാട് യാത്രക്കാരന്റെ രക്ഷയ്ക്കെത്തിയത്. പ്രാഥമിക ചികിത്സ നല്കി പരിശോധിച്ച കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരന് ഗ്ലുക്കോസ് നല്‍കുകയായിരുന്നു.
പിന്നെയും 45 മിനിറ്റ് ശേഷമാണ് വിമാനം മുംബൈയില്‍ എത്തിയത്. അതിനോടകം നാല്പതുകാരനായ യാത്രക്കാരന് അസ്വസ്ഥതകള്‍ മാറിയിരുന്നു. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ വിദഗ്ധപരിശോധനയ്ക്ക് കൊണ്ടുപോയി.
നല്ല പോലെ വിയര്ക്കുന്നുണ്ടായിരുന്ന യാത്രക്കാരന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞ നിലയിലുമായിരുന്നുവെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യ സഭാ എംപിയാണ് ഭഗവത് കൃഷ്ണറാവോ കരാട്. ഹൃദയത്തില്‍ എന്നുമൊരു ഡോക്ടറാണ് എന്നാണ് കേന്ദ്ര മന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേോദി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക