അഹമ്മദാബാദ്:ഗുജറാത്തിലെ പദ്ര താലൂക്കില്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ യുവാവിനെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷം മരത്തില്‍ കെട്ടിയിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
സാരി ഉടുപ്പിച്ച ശേഷം മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. വടിയും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറയുന്നു.
സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
20 വയസ്സുകാരനായ ജയേഷ് റാവലാണ് കൊല്ലപ്പെട്ടത്. ദിവസവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് യുവാവ്. ജയേഷ് റാവല്‍ സ്നേഹിക്കുന്ന ആരതിയുടെ വീട്ടുകാരാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച ശേഷമായിരുന്നു മര്‍ദ്ദനം.
രണ്ടുമാസം മുന്‍പ് ആരതിയുടെ വീട്ടുകാര്‍ ജയേഷ് റാവലിനെ താക്കീത് ചെയ്തിരുന്നു. ബന്ധം തുടരുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി.
ബുധനാഴ്ച ജയേഷും ആരതിയും സംസാരിക്കുന്നത് പെണ്‍കുട്ടിയുടെ അമ്മ കാണുകയും വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു.
ആരതിയുടെ അച്ഛനായ കാളിദാസിന്റെ കൃഷിയിടത്തിന് സമീപമാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പെണ്‍കുട്ടിയുടെ അമ്മ കണ്ടതോടെ, ജയേഷ് വീട്ടിലേക്ക് ഓടി.
എന്നാല്‍ വീട്ടില്‍ നിന്ന് ജയേഷിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക