ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. കൂനൂരിൽ നിന്നും ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്ന് സൈനിക മേധാവിമാരും ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാന്റിലെ ശ്മശാനത്തിൽ സംസ്കരിക്കും.
ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്രതിരിച്ച മാതാപിതാക്കൾ ഒരുദിവസത്തിനുശേഷം, വ്യാഴാഴ്ച രാത്രി ചേതനയറ്റ ശരീരമായാണ് ഡൽഹിയിലെത്തിയത്. ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ കൃതികയും താരുണിയും ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ രാജ്യം മുഴുവൻ ഒപ്പം വിതുമ്പി. ഡൽഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചത്. ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഇരുവരെയും ആശ്വസിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അവിടെയെത്തി അഭിവാദ്യമർപ്പിച്ചു.
റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച 11 മുതൽ 1.30 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതദേഹം രാവിലെ ഒൻപതിനു ബ്രാർ സ്ക്വയറിൽ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക