തിരുവനന്തപുരം: മോശം പെരുമാറ്റത്തിൻ്റേയും പ്രവർത്തനങ്ങളുടേയും പേരിൽ നിരന്തരം വിമർശനം നേരിടുന്ന കേരള പൊലീസിനെതിരെ മുൻ ഡിജിപി ആർ.ശ്രീലേഖ.
ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം എസിപി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് –
എന്തുകൊണ്ടാണ് പോലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറിൽ നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവളെന്റെ സഹായം തേടിയത്. പല സ്ത്രീകളേയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവൾ.
ഭയാനകമായ പീഡനങ്ങളാണ് അവൾ നേരിട്ടത്. വലിയതുറ പോലീസ് സ്റ്റേഷൻ, വനിതാ സെൽ മറ്റു ചില പോലീസ് ഓഫീസുകൾ. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭർത്താവിന്റെ വീടൊഴിയാനാണ് പൊലീസുകാർ അവളോട് ആവശ്യപ്പെട്ടത്.
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോൾ അയാൾ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല.
ഈ വിഷയത്തിൽ ഞാൻ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാൾ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എ.സി.പി എന്നോട് ആവശ്യപ്പെട്ടു.
എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാൻ ഞാൻ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എന്റെ കോൾ എടുത്തില്ല. കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്.എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം…. പാവം ലിജി… ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവൾക്കുള്ള ഏകവഴി എന്നാണ് എന്റെ ആശങ്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക