വാരാണസി: ഏതൊരു വിപരീത കാലഘട്ടത്തിലും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒരു സന്യാസിവര്യന് അവതാരമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി ഒരുപാട് സന്യാസികള്‍ ആത്മീയത വെടിഞ്ഞ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുവെന്നിരുന്നും, എന്നാല്‍ അവരുടെ ത്യാഗനിര്‍ഭരമായ പങ്കോ സേവനങ്ങളോ എവിടെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സദ്ഗുരു സദാഫലേഡിയോ വിഹംഗാം യോഗ് സന്‍സ്താനിന്റെ 98ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യയുടെ ഏറ്റവും പ്രധാനിയായ സ്വാതന്ത്ര്യസമരസേനാനിയെ മഹാത്മാ എന്നായിരുന്നു ലോകം വിളിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രമാണ് രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ ആത്മീയത ഉള്‍ച്ചേരുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഒരു ആത്മീയ പ്രസ്ഥാനത്തിന്റെ വാര്‍ഷികം അമൃത് മഹോത്സവ് എന്ന പേരില്‍ കൊണ്ടാടപ്പെടുന്നത്,’ മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷിക്കപ്പെടുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും പങ്ക് ഒരിക്കലും മറക്കാന്‍ പാടില്ലെന്നും, അവ പുതിയ തലമുറയ്ക്ക് വ്യക്തമാക്കി നല്‍കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തന്റെ നിയമസഭാ മണ്ഡലമായ വാരാണസിയുടെ മഹിമയെ കുറിച്ചും അദ്ദേഹം ചടങ്ങില്‍ സംസാരിച്ചു. ഇന്ത്യയുടെ മോശം അവസ്ഥയിലും വാരാണസിയാണ് ഇന്ത്യയുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക