മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ ഇന്നു നടക്കേണ്ട മിസ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കേണ്ട മത്സരാർഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്നു മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചു. മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ മിസ് വേൾഡ് ഓർഗനൈസേഷൻ നിർദേശിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉൾപ്പെടെ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നു മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
പോസിറ്റീവായവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും നാട്ടിലേക്കു തിരിച്ചയക്കുകയെന്നും അവർ വ്യക്തമാക്കി. ഫെബ്രുവരിയിൽ നടന്ന മത്സരത്തിലാണ് തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി മിസ് ഇന്ത്യ പട്ടം നേടിയത്. 23 വയസ്സുകാരിയായ മാനസ, ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക