വടകര ∙ താലൂക്ക് ഓഫിസ് ഉൾപ്പെടെയുള്ള നഗരത്തിലെ 3 ഓഫിസുകൾക്ക് തീയിട്ട സതീഷ് നാരായണയെ തിരിച്ചറിഞ്ഞപ്പോൾ നഗരത്തിലെ പലരും ഞെട്ടി. ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടക്കുകയും കാണുന്നവരോടും കച്ചവടക്കാരോടും പാതി മലയാളത്തിലും ഇംഗ്ലിഷിലും തെലുങ്കിലും തമിഴിലുമായി സംസാരിച്ച് സൗഹൃദം പുലർത്തുകയും ചെയ്തിരുന്ന ഇയാളാണോ താലൂക്ക് ഓഫിസ് കത്തിച്ചതെന്ന് പലരും അത്ഭുതപ്പെട്ടു.
എന്നാൽ വഴിയോരത്തും കെട്ടിടങ്ങൾക്കുള്ളിലും പതിവായി തീയിടുന്ന സ്വഭാവം കണ്ടവരാണ് ഇയാളെപ്പറ്റി സംശയം തോന്നി പൊലീസിൽ വിവരം നൽകിയത്. പൊതുസ്ഥലത്ത് തീയിടുന്നതിൽ നിന്ന് പലരും പിന്തിരിപ്പിച്ചെങ്കിലും സതീഷ് തീയിടൽ തുടരുകയായിരുന്നു. ലാൻഡ് അക്വിസിഷൻ – വിദ്യാഭ്യാസ ഓഫിസുകൾക്ക് തീയിട്ടതിന്റെ പിറ്റേന്ന് മാർക്കറ്റ് റോഡിൽ സതീഷിനെ കണ്ട ഒരാൾക്ക് സംശയം തോന്നിയിരുന്നു.
സതീഷ് പൊതുസ്ഥലത്ത് തീയിടുന്നത് പല ദിവസമായി കണ്ട റിട്ട. വില്ലേജ് ഓഫിസറും ലാൻഡ് അക്വിസിഷൻ ഓഫിസിൽ ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരനുമായ സുരേഷ് പുത്തലത്തായിരുന്നു സംശയം തോന്നി ചിത്രം പകർത്തിയത്. ഓഫിസിലും മറ്റും തീയിട്ടയാളുടെ ദേഹത്ത് പൊള്ളാനുള്ള സാധ്യതയുള്ളതു കൊണ്ട് ഇത് പരിശോധിക്കുകും ചെയ്തിരുന്നു.
സതീഷ് നാരായണ എന്ന സെക്കന്തരാബാദ് സ്വദേശി വടകരയിൽ എത്തിയത് അമ്മ വീടുമായുള്ള ബന്ധം വച്ചുകൊണ്ടു മാത്രമാണോ എന്ന പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. സതീഷിന്റെ അമ്മ വർഷങ്ങൾക്ക് മുൻപ് വിവാഹത്തിനു ശേഷം വില്യാപ്പള്ളിയിൽ നിന്നു പോയതാണ്. നിലവിൽ ബന്ധുക്കളുമായി വലിയ ബന്ധമില്ല. നാടുമായി ബന്ധമില്ലാത്ത സതീഷ് സെക്കന്തരാബാദ് നിന്ന് നേരെ വടകരയിൽ എത്തിയതാണെന്നു പറയുന്നു
എന്നാൽ കഴിഞ്ഞ ദിവസം 10ന് വടകരയിൽ എത്തിയ സതീഷ് നഗരത്തിൽനിന്ന് 4 കിലോമീറ്റർ മാത്രം ദൂരമുള്ള വില്യാപ്പള്ളിയിൽ ഒരു തവണപോലും പോയിട്ടില്ല. സതീഷിന്റെ ഫെയസ്ബുക്കിൽ നിന്നാണ് വടകരയുമായി ബന്ധമുള്ള വിവരം പൊലീസ് മനസ്സിലാക്കിയത്. ഇതിൽ നാരായണ സതീഷ് എന്നാണ് പേരുള്ളത്. ബന്ധുവീട്ടിൽ പോകാത്ത സതീഷ് താമസിച്ചത് നഗരത്തിലെ കെട്ടിടങ്ങളിലും കേരള കൊയർ റോഡിലെ പഴയ വിദ്യാനികേതൻ സ്കൂൾ കെട്ടിടത്തിലുമാണ്. സ്കൂൾ കെട്ടിടം വർഷങ്ങളായി ഉപയോഗിക്കാത്തതു കൊണ്ട് കാടുമൂടി ഇഴജന്തുക്കളും തെരുവുനായ്ക്കളും നിറഞ്ഞതാണ്.
പകൽ പോലും ആളുകൾ കയറാൻ ഭയക്കുന്ന സ്ഥലത്ത് സതീഷ് കഴിഞ്ഞത് കുറേ രാത്രികളിൽ. ഈ കെട്ടിടത്തിന്റെ പല മുറിയിലും തീയിട്ടിരുന്നു. താമസിക്കുന്ന കെട്ടിടങ്ങളിലും പരിസരത്തും എടോടി ജംക്ഷനു സമീപത്തെയും മാർക്കറ്റ് റോഡ് കേരള കൊയർ തിയറ്റർ ഭാഗത്തുമുള്ള പൊതുനിരത്തിലും പലപ്പോഴായി തീയിടുന്നത് ജനം കണ്ടിരുന്നു. കൊച്ചു പാട്ടയിൽ സൂക്ഷിച്ച പണവുമായാണ് സതീഷ് കടകൾ കയറിയിരുന്നത്. കുറെ 10 രൂപയുടെ അടുക്കുകൾ പാട്ട നിറയെ ഉണ്ടാകുമായിരുന്നു. ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക