ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം കണ്ടെത്തിയതായി ഗവേഷകര്‍.
തെക്കൻ ചൈനയിലെ ഗാൻഷൗവിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണം നാശം സംഭവിക്കാതെയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
പല്ലുകളില്ലാത്ത തെറോപോഡ് ദിനോസറിന്റെയോ ഒവിറാപ്റ്റോറൊസർ ദിനോസറിന്റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം. ‘ബേബി യിങ് ലിയാങ്’ എന്നാണ് ഭ്രൂണത്തിന് പേരിട്ടിരിക്കുന്നത്.
ചരിത്രത്തിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും പൂര്ണമായതും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടതുമായ ഭ്രൂണമാണിതെന്ന് ഗവേഷണ സംഘം പറഞ്ഞു. മുട്ടയ്ക്കകത്ത് പ്രത്യേക രീതിയിൽ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്.
ടക്കിങ് എന്നറിയപ്പെടുന്ന ഇതേ രീതിയിലാണ് പക്ഷിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പും കാണപ്പെടുന്നതെന്നും, ആധുനിക കാലത്ത് പക്ഷികളുടെ ഇത്തരം സവിശേഷതകൾ പൂര്‍വികരായ ദിനോസറുകളില്‍ നിന്ന് തന്നെ പരിണമിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷണ സംഘത്തിലെ ഡോ. വൈസം മാ പറയുന്നു.
ദിനോസറുകളും ഇന്നത്തെ പക്ഷികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ ഇപ്പോൾ കണ്ടെത്തിയ ഭ്രൂണത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക