ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം മുന്നൂറ് കടന്നു. പതിനേഴ് സംസ്ഥാനങ്ങളിലായി 358 പേർക്ക് ഇതുവരെ ഒമിക്രോൺ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. വൈറസിന്റെ വ്യാപനം കൂടിയതോടെ ദില്ലിക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. കേന്ദ്ര നിർദേശത്തിന് പിന്നാലെ മധ്യപ്രദേശിലും ഉത്തർപ്രദേശിലും രാത്രികാല കർഫ്യൂവും ആൾക്കൂട്ടങ്ങൾക്ക് വിലക്കും ഏർപ്പെടുത്തി. രാത്രി പതിനൊന്ന് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. മധ്യപ്രദേശിൽ ഇന്നു മുതലും യുപിയിൽ നാളെ മുതലും കർഫ്യൂ നടപ്പിലാക്കി തുടങ്ങും.
യുപിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കി. ആഘോഷ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ ദില്ലിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടൽ ദുരന്ത നിവാരണ അതോറിറ്റി അടച്ചുപൂട്ടി. കർണാടകത്തിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോണിന് ഡെൽറ്റയെക്കാൾ വ്യാപനശേഷി ഉണ്ടെന്നും രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമുള്ള കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നടപടി. രാജ്യത്ത് ഇതുവരെ 140 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക