മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. തീർഥാടകർ മലയിറങ്ങി. രാവിലെ 10ന് നെയ്യഭിഷേകം പൂർത്തിയാക്കി. മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. 25 കലശാഭിഷേകത്തിനു ശേഷം വിശേഷാൽ കളഭാഭിഷേകം നടന്നു. 11.50നും 1.15നും ഇടയിലെ മീനം രാശി മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടന്നപ്പോൾ പൂങ്കാവനമാകെ ശരണഘോഷങ്ങളായിരുന്നു. ആത്മനിർവൃതിയുടെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങാൻ ആയിരങ്ങളാണു കാത്തുനിന്നത്.
ശരണ വഴികളെ ഭക്തി സാഗരത്തിൽ ആറാടിച്ചാണു തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തേക്കു മല കയറി എത്തിയത്. മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗങ്ങളായ മനോജ് ചരളേൽ, പി.എം. തങ്കപ്പൻ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, എഡിജിപി എസ്.ശ്രീജിത്ത്, സ്പെഷൽ കമ്മിഷണർ എം. മനോജ്, എഡിഎം അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ മണ്ഡലപൂജ ദർശിച്ചു.
അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാന നിരതനാക്കി രാത്രി 10ന് നട അടച്ചു. ഇനി മകരവിളക്കിനായി 30ന് വൈകിട്ട് അഞ്ചിനു നട തുറക്കും. ഇത്തവണത്തെ മകരവിളക്ക് ജനുവരി 14ന്. മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് ക്ഷേത്ര നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക