ഒമിക്രോൺ വകഭേദത്തിനു 3 മുതൽ 5 ഇരട്ടി വരെ വ്യാപന ശേഷി ഉള്ളതിനാൽ സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് കോവിഡ് അവലോകന സമിതിയുടെ മുന്നറിയിപ്പ്.
ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഓക്സിജൻ ഉൽപാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്സിജൻ ഉൽപാദനവും സംഭരണവും വർധിപ്പിക്കുന്നുവെന്നു ജില്ലാ കലക്ടർമാർ ഉറപ്പു വരുത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. മൂന്നാം തരംഗം ഉണ്ടായാൽ വേണ്ടി വരുന്ന മരുന്നുകൾ, കിടക്കകൾ, സിറിഞ്ചുകൾ ഉൾപ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കും.
ഒമിക്രോൺ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക ശ്രേണീകരണം നടത്താൻ കലക്ടർമാരോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തു 98% ആളുകൾ ആദ്യ ഡോസും 77% രണ്ടു ഡോസും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക