തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞന് കൈതപ്രം വിശ്വനാഥന്റെ അകാല വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിന്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണദ്ദേഹം.
കുറച്ചു ഗാനങ്ങൾ കൊണ്ട് ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥന്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയവെ കോഴിക്കോട് എംവിആർ ക്യാൻസർ സെൻ്ററിൽ വച്ചാണ് അന്ത്യം. ഗാനരചയിതാവും, സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. കരിനീലക്കണ്ണഴകീ, “കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം”, “നീയൊരു പുഴയായ്”, “എനിക്കൊരു പെണ്ണുണ്ട്”, “സാറേ സാറേ സാമ്പാറേ”‘ ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.
തട്ടകം, കണ്ണകി, തിളക്കം, അന്നൊരിക്കൽ, ദൈവനാമത്തിൽ, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് വിശ്വനാഥനാണ്. കണ്ണകി സിനിമയുടെ പശ്ചാത്തലസംഗീതത്തിന് 2001-ൽ അദ്ദേഹത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. നൂറുശതമാനം മലയാളിത്തമുള്ള സംഗീതമായിരുന്നു കൈതപ്രം വിശ്വനാഥന്റെ സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക