പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം.
മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന് ഹാജരാക്കി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.
പോക്സോ കേസിലും മറ്റും അപൂര്‍വമായി മാത്രമേ ട്രിപ്പിള്‍ ജീവപര്യന്തം തടവിന് പ്രതിയെ ശിക്ഷിക്കാറുള്ളൂ. അടുത്തിടെ മറ്റൊരു പോക്സോ കേസില്‍ ഇരട്ട ജീവപര്യന്തം തടവും കുന്നംകുളം കോടതി ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക