കൊച്ചി ∙ പറവൂരിൽ വീടിനു തീപിടിച്ചു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന സഹോദരി ജിത്തു പൊലീസ് പിടിയിൽ. കാക്കനാട് ഒളിവിൽ കഴിഞ്ഞ സ്ഥലത്തു വച്ചാണ് വൈകിട്ടോടെ ഇവർ പിടിയിലായത്. സംഭവത്തിനു പിന്നാലെ കാണാതായ ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ജിത്തു എറണാകുളം ജില്ല വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതേ തുടർന്നാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. സഹോദരിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ഇവർ സമ്മതിച്ചതായാണ് പൊലീസിൽനിന്നു ലഭിക്കുന്ന പ്രാഥമിക വിവരം. സഹോദരിയെ കൊലപ്പെടുത്തുന്നതിന് മറ്റാരെങ്കിലും സഹായിച്ചോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇവരിൽനിന്ന് അറിയാനുണ്ട്.
ഒളിവിൽ കഴിയുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നും അറിയണം. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. കാക്കനാടുനിന്ന് ഇവരെ പറവൂരിലേയ്ക്കു പൊലീസ് കൊണ്ടുപോയി. അവിടെവച്ചായിരിക്കും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക