സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ കൂടി നെഹ്റുട്രോഫി വള്ളംകളി ഉണ്ടായേക്കില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രോഗ വ്യാപന സാഹചര്യത്തിൽ വള്ളംകളി നടത്തുന്നതിനെ അനുകൂലിച്ചില്ല. അതിനാൽ തന്നെ തുടർച്ചയായ രണ്ടാം വർഷവും വള്ളംകളി ഒഴിവാക്കിയേക്കുമെന്നാണ് വിവരം. കോവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞപ്പോൾ നെഹ്രുട്രോഫി വള്ളംകളി നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. തുടർന്ന് സർക്കാരിന്റെ ആവശ്യപ്രകാരം കലക്ടർ റിപ്പോർട്ട് നൽകി. ഡിസംബർ ആദ്യവാരം തന്നെ വള്ളംകളി നടത്താമെന്നായിരുന്നു കലക്ടർ നൽകിയ മറുപടി. എന്നാൽ റിപ്പോർട്ടിൽ ഇതുവരെ തീരുമാനമെടുത്തില്ല.
ടൂറിസം വകുപ്പിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും വിശദമായ പരിശോധനയ്ക്ക് ശേഷമായിരുന്നു റിപ്പോർട്ട് നൽകിയത്. എന്നാൽ, ഒമിക്രോൺ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റി ജലോത്സവം നടത്തുവാനുള്ള തീരുമാനമെടുക്കുന്നതിൽ നിന്ന് പിന്നോട്ട് നിൽക്കുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക