കെ റെയിൽ പദ്ധതിമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിന്റെ ഭാവി വികസനം തടസപ്പെടുത്താനുള്ള രാഷ്ട്രീയ എതിർപ്പുകൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം പാലക്കാട് ജില്ലാ സമ്മേളനം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എതിർപ്പുള്ളവരോട് സംസാരിക്കാൻ സർക്കാർ തയാറാണെന്നും സംശയങ്ങൾ ദൂരിഹരിക്കാനും നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വസ്തു നഷ്ടപ്പെടുന്നവരുടെ വികാരം മാനിക്കുന്നു. അവരോട് കാര്യങ്ങൾ വിശദീകരിക്കാനും അവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനും സർക്കാർ തയാറാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് യോഗങ്ങൾ വിളിക്കും. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാർ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ, വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ദുർവാശിയില്ല. നാട് മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും നഷ്ടപരിഹാരം കൂടുതൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നെന്നും എൽഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക