ആലപ്പുഴയിലെ ബിജെപി നേതാവ് രൺജിത് വധക്കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത രണ്ടു മുഖ്യപ്രതികളെ റിമാൻഡ് ചെയ്തു. ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയത്. രൺജിത്തിനെ വധിച്ച 12 അംഗ കൊലയാളി സംഘത്തിൽ രണ്ട് പേരും. ഇന്ന് റിമാൻഡിലായ ആലപ്പുഴ സ്വദേശികളായ രണ്ട് പേരടക്കം രൺജിത്ത് വധത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരാണ് ഇതുവരെ പോലീസ് പിടിയിലായിട്ടുള്ളത്.
ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് മുഖ്യ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗൂഢാലോചന കേസിൽ അറസ്റ്റിലായ സൈഫുദ്ദീൻ ,വ്യാജരേഖ ഉപയോഗിച്ച് പ്രതികൾക്ക് സിം കാർഡ് എടുത്തു നൽകിയ പുന്നപ്ര സ്വദേശി ബാദുഷ എന്നിവരെയും റിമാൻഡ് ചെയ്തു.
രൺജിത്ത് വധ ഗൂഢാലോചനയിൽ പങ്കെടുത്ത എട്ടുപേർ ഉൾപ്പെടെ 12 പ്രതികളാണ് ഇതുവരെ പോലീസിന്റെ പിടിയിലായിട്ടുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എട്ടു പേരടക്കം 12 പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നുണ്ട്.
എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിലെ ചില കേന്ദ്രങ്ങളിൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വൈകാതെ ഇവരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 6 ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രഞ്ജിത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക